ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്‌കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രധാന പരിമിതി. കുട്ടികൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരം ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല. കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് ഫലംകണ്ടാൽ സാധാരണ ക്ലാസിൽ ഇരിക്കുന്ന അനുഭവം വിദ്യാർത്ഥിയ്ക്ക് ഉണ്ടാവും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തിയെന്നും വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വിശദാക്കി. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടതായുണ്ട്. ഒരു സ്‌കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുത്ത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഈ കണക്കുകൾ ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തി.