തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. ഹർഷാദ് എന്ന ജീവനക്കാരനാണ് മരിച്ചത്. പാമ്പിന് തീറ്റകൊടുക്കാൻ കയറിയ ഹർഷാദിന് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു രാജവെമ്പാലയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മൃഗാശാലയിൽ പാമ്പുകളെ പരിചരിക്കുന്ന ജോലിയായിരുന്നു കാട്ടക്കട സ്വദേശിയായ ഹർഷാദ് ചെയ്തു വന്നിരുന്നത്. പാമ്പ് കടിയേറ്റ് അവശനിലയിലായ ഹർഷാദ് പാർക്കിനുള്ളിൽ തന്നെ കുഴഞ്ഞു വീണു. തുടർന്ന് അദ്ദേഹം ഇരുമ്പ് വാതിലിൽ അടിച്ച് ശബ്ദമുണ്ടാക്കി. ഈ ശബ്ദം കേട്ട് മറ്റ് ജീവനക്കാർ എത്തി അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് രാജവെമ്പാലകളാണ് തിരുവനന്തപുരം മൃഗശാലയിൽ ഉള്ളത്. മൃഗശാലയിൽ വന്യ ജീവികൾക്ക് തീറ്റ കൊടുക്കാൻ പോകുമ്പോൾ രണ്ട് പേർ ഉണ്ടാകാറാണ് പതിവ്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 50 ശതമാനത്തിൽ താഴെ ജീവനക്കാർ മാത്രമേ മൃഗശാലയിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഒറ്റയ്ക്ക് പാമ്പിന് തീറ്റ കൊടുക്കാനായി പോയത്. മ്യൂസിയം പ്രോട്ടോക്കോൾ അനുസരിച്ച് മൃഗങ്ങളെ പരിചരിക്കാൻ ജീവനക്കാർ ഒറ്റയ്ക്ക് കൂട്ടിൽ കയറാൻ പാടില്ല. കുറഞ്ഞത് രണ്ട് പേർ ഉണ്ടാകണം. ഒരാൾ തീറ്റ കൊടുക്കുമ്പോൾ രണ്ടാമത്തെ ആൾ പരിസരം സുരക്ഷിതമാണോയെന്ന് പരിശോധിക്കണം.