തിരുവനന്തപുരം: ഡിവൈഎഫ്ഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാമനാട്ടുകരയിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കശ്മീരിലെയും പ്രശ്നങ്ങളിൽ ആത്മരോഷം കൊളളുന്നവർ കേരളത്തിൽ നിയമവാഴ്ചയിലെ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ. അതോ ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്ക്കളങ്കരെന്ന് അദ്ദേഹം പരിഹസിച്ചു.
ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
“പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍” എന്ന് ആഗ്രഹിച്ച കലാകാരന്മാര്ക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ….?
അതോ ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്ക്കളങ്കര്‍…..?
ഡിവൈഎഫ്ഐ ഉള്ളതുകൊണ്ട് കേരളത്തിന് “സാംസ്ക്കാരികമായും സാമ്പത്തികമായും” ഉണ്ടാവുന്ന ഉന്നമനത്തില്‍ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ….?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷന്‍ ഇടപാടുകളുടെയും പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കന്മാര് മൗനം പുലര്‍ത്തുന്നതെന്ത് …? ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികള്‍ അഭിമാനിക്കുന്നുണ്ടോ..?
ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാള്‍ തുലോം മുകളിലാണ് ഡിവൈഎഫ്ഐ ഉള്ള കേരളമെന്ന് കണക്കുകള്‍ പറയുന്നല്ലോ….?
ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് …….?
രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവര്‍ക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവര്‍ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് …..?
കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താന്‍പോരിമയും മൂലം പൊലിഞ്ഞ പെണ്‍കുട്ടികളെയോര്‍ത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് …?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികള്‍ മുഖം തിരിയ്ക്കുന്നതെന്ത് ….?
ഇടത് ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്ക്കാരിക ദാരിദ്ര്യമാണ് കേരളത്തില്‍….
നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ….

