മുൻകൂറായി പണം ലഭിച്ചിട്ടില്ല; : ബ്രസീലിലേക്ക് കോവാക്‌സിൻ അയച്ചിട്ടില്ലെന്ന് ഭാരത് ബയോടെക്ക്

vaccine

ന്യൂഡൽഹി: ബ്രസീലിലേക്ക് കോവാക്‌സിൻ അയച്ചിട്ടില്ലെന്ന് ഭാരത് ബയോടെക്ക്. തങ്ങൾക്ക് മുൻകൂറായി പണം ലഭിച്ചിട്ടില്ലെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. നിരവധി ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതിനാൽ കൊവാക്‌സിൻ ഓർഡറുകൾ പിൻവലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഭാരത് ബയോടെക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്‌സിൻ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് എട്ടു മാസത്തോളം നീണ്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും ബ്രസീലുമായുള്ള നടപടികളുടെ ഓരോ തീരുമാനങ്ങളും ക്രമപ്രകാരമാണ് കൈക്കൊണ്ടതെന്നും അധികൃതർ വ്യക്തമാക്കി. കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും വിദേശ രാജ്യങ്ങൾക്ക് മരുന്ന് നൽകാനുള്ള അനുമതിയും ലഭിക്കുന്നത് ജൂൺ നാലിനാണ്. ഡോസിന് 20 യു.എസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ കൊവാക്‌സിൻ വാങ്ങാൻ കമ്പനിയുമായി ധാരണയിലെത്തിയത്. ബ്രസീലിലെ നീഡ് മെഡിസിൻ എന്ന കമ്പനിയാണ് ബ്രസീൽ സർക്കാരും ഭാരത് ബയോടെക്കുമായുള്ള കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചത്.

20 മില്ല്യൺ കൊവാക്‌സിൻ ഡോസുകൾ ആണ് ബ്രസീൽ ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങാനായി തീരുമാനിച്ചിരുന്നത്. ഫെബ്രുവരിയിൽ തന്നെ കരാറിൽ ഒപ്പുവച്ചെങ്കിലും ബ്രസീലിന്റെ നാഷണൽ ഹെൽത്ത് സർവെയിലൻസ് ഏജൻസി, വാക്‌സിനുകൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിരസിച്ചു. അനുമതി ലഭിക്കാത്തതിനാൽ വാക്‌സിനുകൾ ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് കയറ്റി അയച്ചിരുന്നില്ലെന്നും ഭാരത് ബയോടെക്ക് വിശദീകരിച്ചു.