മരംമുറി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മരംമുറി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പൊതുതാത്പര്യ ഹർജി തള്ളിയത്. കേസിൽ സി ബി ഐക്ക് ഇടപെടാനാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സർക്കാർ തള്ളിയത്. അതേസമയം മരംമുറിയുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങളുടെ യാഥാർത്ഥ്യം അന്വേഷിക്കുന്നതിനായി നിഷ്പക്ഷരായ മൂന്നംഗ വിദഗ്ധ സമിതിയെ യു ഡി എഫ് നിയോഗിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.

പ്രൊഫ ഇ. കുഞ്ഞികൃഷ്ണൻ, അഡ്വ സുശീല ഭട്ട്, റിട്ടയേഡ് ഐ എഫ് എസ് ഉദ്യോഗസ്ഥൻ ഒ ജയരാജ് എന്നിവരുൾപ്പെടുന്ന സമിതിയെയാണ് യുഡിഎഫ് നിയോഗിച്ചത്. എല്ലാ കക്ഷി നേതാക്കന്മാരുമായി കൂടിയാലോചിച്ചാണ് സമിതിയെ നിശ്ചയിച്ചിരിക്കുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കി. സമിതിയുടെ അന്വേഷണ റിപ്പോർട്ട് യുഡിഎഫ് പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യുമെന്നും വി ഡി സതീശൻ വിശദമാക്കി.