ഡെൽറ്റാ പ്ലസ് അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ജാഗ്രത പാലിക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

covid

ന്യൂഡൽഹി: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഡെൽറ്റ പ്ലസ് അതീവ അപകടകാരിയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 22 ഡെൽറ്റാ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡെൽറ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കർശന പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കാണ് കേന്ദ്രം നിർദേശം നൽകിയത്. ഇവിടങ്ങളിൽ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

നിലവിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ കുറച്ച് ആളുകൾക്ക് മാത്രമാണ് ഡെൽറ്റാ പ്ലസ് വകഭേദം പിടിപെട്ടത്. ഈ സംഖ്യ വർധിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം ഡെൽറ്റാ പ്ലസ് വകഭേദം കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് കാരണമായേക്കാമെന്നാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.