തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കല്യാണം കഴിപ്പിച്ചു അയക്കാൻ വേണ്ടി വളർത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെൺകുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്പത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുൻപേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവൾ പിന്നീട് അവളുടെ ജീവിതം മുഴുവൻ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു. സഹിക്കാൻ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്പത്യം മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കിൽ അത് തിരുത്തുന്നവളോട് മുൻവിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാൻ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മൾ മാറിയില്ലെങ്കിൽ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന ശരിയായ നടപടികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

