വോട്ട് തേടിയത് അയ്യപ്പന്റെ പേര് പറഞ്ഞ്; കെ ബാബുവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി എം സ്വരാജ്

കൊച്ചി: കോൺഗ്രസ് നേതാവ് കെ ബാബുവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് എം സ്വരാജ്. കെ ബാബു ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നേടിയ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ബാബുവിന്റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിന് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബാബു വോട്ടഭ്യർത്ഥിച്ചെന്നാണ് സ്വരാജ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ‘അയ്യപ്പന് ഒരു വോട്ട്’ എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് നോട്ടീസുകൾ കെ ബാബു മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നോട്ടീസിൽ അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്നായിരുന്നു ബാബുവിന്റെ പ്രചാരണമെന്നും ഹർജിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ചുവരെഴുത്തിലും അയ്യപ്പന്റെ പേര് കെ ബാബു ഉപയോഗിച്ചിരുന്നു. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്റെ തോൽവി ആണെന്ന പ്രചാരണവും ബാബു നടത്തിയിരുന്നതായും ഹർജിയിൽ ആരോപിക്കുന്നു.