പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കാനൊരുങ്ങി സർക്കാർ; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് സൗജന്യമായി നൽകാനുള്ള നടപടികളാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയില്ലെന്നും നെറ്റ്‌വർക്ക് കണക്ടിറ്റിവിറ്റിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സംസ്ഥാനത്തിന്റെ ഭാവിയ്ക്ക് വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഉറപ്പിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ ഒരു ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ല. അതിനാവശ്യമായ കരുതൽ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ കുട്ടികളിൽ ഒരു വിഭാഗം ഓൺലൈൻ പഠനത്തിനായുള്ള ഉപകരണം വാങ്ങാൻ ശേഷിയില്ലാത്തവരാണ്. പലവിധ പ്രശ്നങ്ങൾ അവർ നേരിടുന്നുണ്ട്. നിലവിൽ കോവിഡിന്റെ മൂന്നാം തരംഗത്തിന് തയാറെടുക്കുകയാണ് രാജ്യം. കോവിഡ് കുറച്ചു കാലം നമ്മുടെ കൂടെയുണ്ടാകും. അതിനാൽ ഓൺലൈൻ വിദ്യാഭ്യാസം അത്ര വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

പാഠപുസ്തകങ്ങൾ പോലെ വിദ്യാർത്ഥികളുടെ പക്കൽ ഡിജിറ്റൽ ഉപകരണം ഉണ്ടാകുക എന്നത് പ്രധാനമാണ്. വാങ്ങാൻ ശേഷിയില്ലാത്തവർക്കായി വിവിധ സ്രോതസുകളെ ഉപയോഗിച്ച് സഹായം നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കണക്ടിവിറ്റി ഇല്ലാത്തിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.