രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകും; നയം പരിഷ്‌ക്കരിക്കുമെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ജൂൺ 21 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളായിരിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും. കോവിഡിനെ നേരിടാൻ രാജ്യത്ത് ആരോഗ്യ മേഖലയിൽ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യ വികസനം കേന്ദ്ര സർക്കാർ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടെ രാജ്യം ഒരിക്കൽപോലും നേരിട്ടിട്ടില്ലാത്ത മഹാമാരിയാണ് കോവിഡ്. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പോരാടുന്നത്. ഇനിയം ആ പോരാട്ടം ശക്തമായി തന്നെ തുടരും. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധമാണ് വർധിച്ചത്. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വാക്സിൻ മാത്രമാണ് കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള ഏക വഴി. രാജ്യത്ത് വാക്‌സിൻ വികസിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. സ്വന്തമായി രാജ്യത്ത് വാക്‌സിൻ വികസിപ്പിച്ചതിനാൽ വാക്‌സിനേഷൻ വൻ വിജയമായി മുന്നോട്ട് പോകുകയാണ്. രാജ്യത്ത് വാക്‌സിൻ ലഭ്യത കൂടുതൽ വേഗത്തിലാക്കുമെന്നും പുതുതായി രണ്ട് വാക്‌സിനുകൾ കൂടിയെത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതുവരെ 23 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികൾ വിവിധ വാക്സിനുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.