ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഒരു ലക്ഷം പാർട്ടി പ്രവർത്തകർക്ക് പരിശീലനം നൽകാൻ പദ്ധതിയിട്ട് ബിജെപി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധ പ്രവർത്തകരെ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. അടിയന്തര ഘട്ടങ്ങളിൽ മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അത്യാവശ്യ മെഡിക്കൽ സേവനങ്ങൾ ചെയ്യുന്നതിനുമുള്ള പരീശീലനം പ്രവർത്തകർക്ക് നൽകുമെന്ന് ബിജെപി അറിയിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ പാർട്ടി പ്രവർത്തകർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ബി.ജെ.പി നേതൃത്വം അവലോകനം ചെയ്തിരുന്നു. തുടർന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തകരെ പരിശീലിപ്പിക്കുമെന്ന വിവരം നേതാക്കൾ വ്യക്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് അവലോകന യോഗം വിളിച്ചു ചേർത്തത്.
നദ്ദയുടെ വസതിയിൽ വെച്ചായിരുന്നു യോഗം ചേർന്നത്. പാർട്ടിയുടെ എട്ട് ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, യുവ, കിസാൻ, മഹിള, ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ മോർച്ച നേതാക്കൾ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

