ചരിത്രപരമായ തീരുമാനം; ലോക നികുതി രീതി പൊളിച്ചെഴുതാനൊരുങ്ങി ജി 7 രാജ്യങ്ങൾ; വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവില്ല

ലണ്ടൻ: ലോകനികുതി രീതി പൊളിച്ചെഴുതാനൊരുങ്ങി ജി 7 രാജ്യങ്ങൾ. ലണ്ടനിൽ വെച്ച് നടന്ന ജി 7 ധനമന്ത്രിമാരുടെ സമ്മേളനത്തിലാണ് ലോക നികുതി രീതി പൊളിച്ചെഴുതാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. കോവിഡിനാനന്തര ലോകത്ത് ജനങ്ങൾക്ക് സഹായകമാകും വിധം ലോക നികുതി രീതി പൊളിച്ചെഴുതാനാണ് ധാരണയായിരിക്കുന്നത്.

വമ്പൻ കമ്പനികൾക്ക് ഇനി ഒരു രാജ്യത്തും നികുതിയിളവ് ഉണ്ടാകില്ലെന്നത് ഉൾപ്പെടെ ചരിത്രപരമായ തീരുമാനങ്ങളാണ് പുതിയ നികുതി രീതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭീമൻ കമ്പനികളിൽ നിന്ന് കുറഞ്ഞത് 15% കോർപ്പറേറ്റ് നികുതി എല്ലാ രാജ്യങ്ങളും ഉറപ്പാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ചില രാജ്യങ്ങളിലെ തീരെ കുറഞ്ഞ നികുതി രീതി അവസാനിപ്പിക്കാനും പുതിയ ലോക നികുതി രീതിയിൽ നിർദ്ദേശിക്കുന്നു.

നികുതി കുറഞ്ഞ രാജ്യങ്ങളിൽ കൂടുതൽ ലാഭം കാണിക്കുന്ന ആഗോള കമ്പനികളുടെ രീതി തടയുമെന്നും സേവനം നൽകുന്ന രാജ്യങ്ങളിൽത്തന്നെ നികുതി നൽകൽ നിർബന്ധമാക്കുമെന്നു പുതിയ രീതിയിൽ പറയുന്നു. ഗൂഗിൾ, ആമസോൺ, ആപ്പിൾ, ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികളെ പുതിയ തീരുമാനം വലിയ രീതിയിൽ ബാധിക്കുമെന്നാണ് നിഗമനം. പുതിയ നികുതി രീതിയ്ക്ക് ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ തേടാനും ജി 7 ഉച്ചകോടിയിൽ തീരുമാനമായി. അടുത്ത മാസം നടക്കുന്ന ജി 20 ഉച്ചകോടിയിലായിരിക്കും പുതിയ ലോക നികുതി രീതി സംബന്ധിച്ച തീരുമാനം അവതരിപ്പിക്കുക.