എല്ലാം കെട്ടിച്ചമച്ച കഥകൾ; ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചന;ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷൻ

കാസർകോട്: കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലുകളെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് ബിജെപി കാസർകോട് ജില്ലാ അദ്ധ്യക്ഷൻ കെ ശ്രീകാന്ത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിതെന്നും മുസ്ലീംലീഗ്- സിപിഎം ഗൂഢാലോചനയാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കാരണം ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയതാണെന്നുള്ള കെ സുന്ദരയുടെ വെളിപ്പെടുത്തലിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി നേതാക്കൾ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നായിരുന്നു കെ സുന്ദര വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്ന് സുന്ദര പറഞ്ഞു. ബിജെപി നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിലാണ് പണം കൊടുത്തത്. കെ സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നും കെ സുന്ദര ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്നാണ് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് ആവശ്യപ്പെടുന്നത്. മഞ്ചേശ്വരത്ത് പലയിടത്തും പണവും കിറ്റുകളും നൽകിയിരുന്നുവെന്നും ബിജെപി കർണാടക നേതൃത്വമാണ് പണം ഒഴുക്കിയതെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.