കോവിഡ് വ്യാപനം; ജൂൺ 9 വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ; ഇളവുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. കോവിഡ് അവലോകയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ അഞ്ചു മുതൽ ഒൻപതു വരെ പ്രവർത്തിക്കാൻ അനുമതിയുള്ളു. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾക്ക് ജൂൺ നാലിന് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു മണി വരെ പ്രവർത്തിക്കാം. ജൂൺ അഞ്ചു മുതൽ ജൂൺ ഒമ്പതു വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രായമായ റബ്ബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നൽകും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തനാനുമതി നൽകാനാണ് തീരുമാനം.

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതൽ പ്രവർത്തിക്കാം. ജൂൺ നാലിന് പാഴ്വസ്തു വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ള ആളുകൾക്ക് (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട.

കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നത് ജില്ലാ തലത്തിലാക്കാൻ പദ്ധതിയുണ്ട്. കോവിഡ് മരണങ്ങൾ ഏത് കാറ്റഗറിയിലുള്ള മരണമാണെന്നുള്ള കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികളും സംസ്ഥാനത്ത് ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണമെന്നും ആൾക്കൂട്ടം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. എല്ലാ അതിഥി തൊഴിലാളികൾക്ക് വാക്‌സിൻ കുത്തിവെയ്പ്പ് നൽകുകയും അവരെ ഇടക്കിടെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേരേയും വാക്സിനേറ്റ് ചെയ്യുമെന്നും കോവിഡ് രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.