ന്യൂഡൽഹി: അമൃത്സറിനും ജാംനഗറിനും ഇടയിലുള്ള ഗ്രീൻ എക്‌സ്പ്രസ് ഹൈവേ ജൂലൈ എട്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. 20000 കോടിയിലധികം രൂപ ചെലവഴിച്ചാണ് എക്‌സ്പ്രസ് ഹൈവേയുടെ നിർമ്മാണമെന്നാണ് വിവരം.
ഈ ഹൈവേയോടെ അമൃത്സറിനും ജാംനഗറിനും ഇടയിലുള്ള യാത്ര 23 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. രാജസ്ഥാനിലെ അഞ്ച് ജില്ലകളും ഈ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ഇടവഴി ഹോട്ടലുകൾ, ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ചാർജിംഗ് സെന്ററുകൾ എന്നിവയും ഹൈവേയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ദേശീയപാതാ അതോറിറ്റി ആണ് എക്‌സ്പ്രസ് ഹൈവേ നിർമ്മിച്ചത്.
ഈ ഹൈവേയുടെ ഏകദേശം 915.85 കിലോമീറ്റർ ഗ്രീൻഫീൽഡ് പാലിച്ചും ബാക്കിയുള്ളവ നിലവിലുള്ള ദേശീയ പാതകൾ നവീകരിച്ചും നിർമ്മിക്കും. ചരക്ക് ഗതാഗതം ത്വരിതപ്പെടുത്തുകയും കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന പ്രധാന ലക്ഷ്യത്തോടെ 2019 ലാണ് ലൈനിന്റെ ഗ്രീൻഫീൽഡ് സെഗ്മെന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
കപൂർത്തല-അമൃത്‌സർ സെക്ഷൻ ഉൾപ്പെടെയുള്ള എക്‌സ്‌പ്രസ് വേ യാത്രാ ദൈർഘ്യം 26 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി കുറയ്ക്കുകയും അമൃത്‌സറിനും ജാംനഗറിനും ഇടയിലുള്ള ദൂരം 1,430 കിലോമീറ്ററിൽ നിന്ന് 1,316 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്യും.

