തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എസ്എഫ്‌ഐക്കാരുടെ നെറികേടുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ തനിക്കെതിരേ ആയിരം നാവുമായി അശ്ലീലം പറഞ്ഞ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ നാവിറങ്ങിപ്പോയോ എന്ന് അദ്ദേഹം ചോദിച്ചു. ഗോവിന്ദന്റെ അശ്ലീല പ്രയോഗം തിരിഞ്ഞുകുത്തിയതോടെ അദ്ദേഹം മഹാമൗനത്തിലേക്ക് ആണ്ടുപോയെന്നും കെ സുധാകരൻ പരിഹസിച്ചു.
വ്യാജരേഖകളുടെ പരമ്പര തന്നെ ഉണ്ടാക്കിയ വിദ്യയും ആൾമാറാട്ടം നടത്തിയ വിശാഖും ഒളിവിലായിട്ട് ആഴ്ചകൾ പിന്നിട്ടു. ഇവർ എവിടെയാണെന്ന് പോലീസ് ഗോവിന്ദനോടു ചോദിച്ചാൽ കൃത്യം സ്ഥലം അറിയാം. വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കായങ്കുളം എംഎസ്എം കോളജിലെ നിഖിലിനെക്കൂടി ഉടനേ ഒളിസങ്കേതത്തിൽ എത്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുകൾപെറ്റ വിദ്യാഭ്യാസമേഖല ഇന്ന് എസ്എഫ്‌ഐ ഗുണ്ടകൾ മൂലം ലോകത്തിനു മുന്നിൽ നാണംകെട്ടു നിൽക്കുകയാണ്. വിദേശപര്യടനത്തിനിടയിൽ മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യപ്പെട്ടു കാണും. 40 ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ എസ്എഫ്‌ഐയെ നയിച്ചാൽ ഇതിനപ്പുറം സംഭവിക്കും. പാർട്ടിയെയും സർക്കാരിനെയും നയിക്കുന്നവരെയാണ് ഇവർ മാതൃകയാക്കിയത്. മോന്തായം വളഞ്ഞാൽ 64 കഴുക്കോലും വളയുമെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഎം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ. അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് മനസ്സിലായിട്ടുണ്ട്. അഴിമതികളുടെ വിളനിലമായി ഏഴുവർഷങ്ങൾ കൊണ്ട് പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഈ അഴിമതിയും അന്വേഷിച്ചാൽ പിണറായി വിജയനിലും കുടുംബത്തിലും ചെന്ന് നിൽക്കാൻ തന്നെയാണ് സാധ്യത. കുടുംബത്തോടെ ഖജനാവ് കട്ടുമുടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേരള മുഖ്യമന്ത്രിയെന്ന് അദ്ദേഹം പരിഹസിച്ചു.