പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനാവശ്യമായ ചർച്ചകൾ നടക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി വിദേശകാര്യ സെക്രട്ടറി വിനയ് വത്ര. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനാവശ്യമായ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂൺ 21 മുതലാണ് പ്രധാനമന്ത്രിയുടെ യു എസ്, ഈജിപ്ത് സന്ദർശനം ആരംഭിക്കുന്നത്.

സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ പ്രതിരോധ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയിൽ നിന്നാണ് ഇന്ത്യ നിലവിൽ 60 ശതമാനം ആയുധങ്ങളും വാങ്ങുന്നത്. ഇതിൽ ഒരു മാറ്റം ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് യുഎസുമായി ഇന്ത്യ അടുപ്പം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം നടത്തുന്നത്. അമേരിക്കൻ കോൺഗ്രസിനെ അദ്ദേഹം അഭിസംബോധന ചെയ്യും. വ്യാഴാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.

ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കാൻ സന്ദർശനം സഹായകമാകും. ജൂൺ 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും അദ്ദേഹം നേതൃത്വം നൽകും.