നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നരവയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന് ജീവൻ നഷ്ടമായത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നാണ് നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത് – സുകന്യ ദമ്പതികളുടെ മകൾ ആർച്ച എന്ന ഒന്നര വയസുകാരി നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് മരിച്ചത്. നാല് ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഡോക്ടർമാർ പരിശോധന നടത്തി കുട്ടിയെ വീട്ടിലേയ്ക്ക് തിരികെ അയച്ചു. എന്നാൽ കഴിഞ്ഞ ദിവസം രാവിലെ കുട്ടിയ്ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഡോക്ടർമാർ മരുന്ന് നൽകുകയും ആവിപിടിക്കുകയും ചെയ്തു. പിന്നീട് പതിനൊന്ന് മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ മരണം ചികിത്സാപ്പിഴവ് കാരണമാണെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. കുട്ടിയുടെ മരണത്തിൽ നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.