ബ്രിജ് ഭൂഷനെതിരെ പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി നല്‍കിയ മൊഴി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി നല്‍കിയ മൊഴി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. അതിനിടെ, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. സമരം നിര്‍ത്താന്‍ താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്റെ വസതിയിലെത്തിയ ഡല്‍ഹി പൊലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകകള്‍ എന്നിവയാണ് ഡല്‍ഹി പൊലിസ് ഇവിടെയെത്തി ശേഖരിച്ചത്. എന്നാല്‍, ബ്രിജ് ഭൂഷണെ പൊലീസ് ചോദ്യം ചെയ്‌തോ എന്നത് വ്യക്തമല്ല.

137 ഗുസ്തി താരങ്ങളുടെ മൊഴിയാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. ശനിയാഴ്ച ഗുസ്തി താരങ്ങള്‍ അമിത് ഷായെ ഡല്‍ഹിയിലെ വസതിയിലെത്തി കണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. താരങ്ങള്‍ സമരം നിര്‍ത്തിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും സമരം തുടരുമെന്നും ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുടെ ഭാഗമായാണ് തിരികെ ജോലിയില്‍ കയറിയതെന്നുമായിരുന്നു ഗുസ്തി താരങ്ങളുടെ വിശദീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഇവര്‍ വീണ്ടും കണ്ടേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്.