മയക്കുവെടി വെച്ച അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തില്‍ തുറന്നു വിട്ടു

കമ്പം: തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വച്ച ഒറ്റയാന്‍ അരിക്കൊമ്പനെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് കടുവാസങ്കേതത്തില്‍ തുറന്നുവിട്ടു.

അതേസമയം, അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി മതിവേന്തന്‍ വ്യക്തമാക്കിയിരുന്നു.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടില്‍ തുറന്നു വിടുന്നതു തടഞ്ഞെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. ഹര്‍ജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിലക്കേര്‍പ്പെടുത്തിയത്.