ക്വാര്‍ട്ടറില്‍ വീണ് കിരണ്‍; ലക്ഷ്യ സെന്‍ സെമി ഫൈനലില്‍

ബാങ്കോക്ക്: തായ്ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിലെ മലയാളി താരം കിരണ്‍ ജോര്‍ജിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെടുത്തി ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടോമ 21-16, 21-17 എന്ന സ്‌കോറിന് കിരണിനെ തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തി.

ചൈനീസ് മുന്‍നിര താരങ്ങളായ ഷി യു ക്വിയെയും വെംഗ് ഹോംഗ് യാംഗിനെയും വമ്ബന്‍ അട്ടിമറികളിലൂടെ പുറത്താക്കിയെത്തിയ കിരണ്‍ ക്വാര്‍ട്ടറിലെ രണ്ട് ഗെയിമിലും നന്നായിപൊരുതിനോക്കിയെങ്കിലും ടോമയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മലേഷ്യയുടെ ലിയോംഗ് ജുന്‍ ഹാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തിയത്. സ്‌കോര്‍: 21-19, 21-11. ആദ്യ

ഗെയിമില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയപ്പോള്‍ രണ്ടാം ഗെയിമില്‍ ലക്ഷ്യ ഏകപക്ഷീയമായി വിജയം കാണുകയായിരുന്നു. ചൈനയുടെ ലു ഗ്വാംഗ് ഷുവും തായ്ലന്‍ഡിന്റെ കുന്‍ലാവുട്ട് വിദിത്ത്‌സണും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെമിയില്‍ നേരിടേണ്ടത്. ബെംഗളുരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാഡമിയില്‍ പരിശീലിക്കുന്നവരാണ് ലക്ഷ്യസെന്നും കിരണ്‍ ജോര്‍ജും. 23കാരനായ കിരണ്‍ എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷത്തെ ഒഡിഷ ഓപ്പണ്‍ വിജയിയാണ്.