പ്രോജക്ട്‌ ചീറ്റ വന്‍വിജയമാകും; ചീറ്റകളുടെ മരണത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ വിഷയത്തില്‍ ഇതുവരെ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പ്രോജക്ട് ചീറ്റ വിജയകരമായ ഒരു പദ്ധതിയായി തീരുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

‘പ്രൊജ്ക്ട് ചീറ്റയെന്നത് ഒരു അന്താരാഷ്ട്ര പദ്ധതിയാണ്, മരണങ്ങളുണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇന്ത്യയിലെത്തുന്നതിന് മുമ്പ് ഒരു ചീറ്റ അവശത പ്രകടിപ്പിച്ചിരുന്നു. ചീറ്റകളുടെ മരണ കാരണവും പുറത്തു വിട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രൊജ്ക്ട് ചീറ്റ വന്‍വിജയമാകുമെന്നും രാജ്യം മൊത്തം അതില്‍ അഭിമാനം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വംശമറ്റു പോയ ചീറ്റകളെ വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്. ആദ്യബാച്ചില്‍ എട്ടും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും രാജ്യത്തെത്തി. എന്നാല്‍, കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രായപൂര്‍ത്തിയായ മൂന്ന് ചീറ്റകള്‍ ചത്തു. ഇതോടൊപ്പം ജ്വാല എന്ന പെണ്‍ചീറ്റ ജന്മം നല്‍കിയ നാല് ചീറ്റക്കുഞ്ഞുങ്ങളില്‍ മൂന്നെണ്ണവും ചത്തു. ഇതോടെ പ്രൊജ്ക്ട് ചീറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കടുത്ത ചൂട് മൂലമാണ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങള്‍ ചത്തതെന്നാണ് കരുതുന്നത്. 47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിരുന്നു.