കേന്ദ്ര ഓർഡിനൻസിനെതിരെ ഒന്നിച്ച് നിൽക്കും: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്രിവാൾ

ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഡൽഹി ഭരണവ്യവസ്ഥയുടെ മേൽ നിയന്ത്രണങ്ങൾ ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓർഡിനൻസിനെതിരെ പിന്തുണ അഭ്യർത്ഥിച്ചാണ് കെജ്രിവാൾ സ്റ്റാലിനെ കാണാനെത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണാധികാരമില്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ആവശ്യകതയില്ലെന്ന് കെജ്രിവാൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ഓർഡിനൻസ് അവതരിപ്പിക്കുന്നത്. എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനിൽക്കുന്ന പക്ഷം കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായും കെജ്രിവാൾ കൂടിക്കാഴ്ച നടത്തും.

ഓർഡിനൻസ് ബില്ലായി പാർലമെന്റിൽ എത്തുന്ന ഘട്ടത്തിൽ രാഷ്ട്രീയമായി ഇതിനെ പരാജയപ്പെടുത്താനാണ് ആംആദ്മിയുടെ നീക്കങ്ങൾ. രാജ്യസഭയിൽ സർക്കാർ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിന്നാൽ ബില്ലിനെ പരാജയപ്പെടുത്താമെന്നാണ് അരവിന്ദ് കെജ്രിവാൾ കണക്കാക്കുന്നത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാൾ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നത്.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉൾപ്പെടെയുള്ള നേതാക്കളുമായി കെജ്രിവാൾ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരെ ഇവരുടെ പിന്തുണ കെജ്രിവാൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.