പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്; തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കമ്മീഷന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും കമ്മീഷൻ വിശദീകരിച്ചു. കോഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ പ്രഭിത്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയാണ് ഹൈക്കോടതിയെ സമീപിച്ചത്. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് അദ്ദേഹം ഹർജി സമർപ്പിച്ചത്.