ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് തർക്കത്തിന് പരിഹാരമായില്ല. ഡൽഹിയിലെ ചർച്ചയിലും പ്രശ്ന പരിഹാരം കാണാൻ കഴിഞ്ഞില്ല. അഴിമതിക്കെതിരെ അശോക് ഗെലോട്ട് സർക്കാർ നടപടിയെടുക്കണമെന്നാണ് സച്ചിൻ പൈലറ്റ് ഉന്നയിക്കുന്ന ആവശ്യം. ഇതിനുള്ള സമയം ഇന്ന് അവസാനിക്കുന്നെന്നും നടപടിയുണ്ടായില്ലെങ്കിൽ തുടർ നീക്കം ആലോചിക്കുമെന്നുമാണ് സച്ചിൻ പൈലറ്റ് നൽകുന്ന മുന്നറിയിപ്പ്.
സച്ചിനെയും ഗെലോട്ടിനെയും ഒന്നിച്ചിരുത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നാലു മണിക്കൂറോളം നേരം ചർച്ച നടത്തിയിരുന്നു. ഗെലോട്ടും സച്ചിനും ഒന്നിച്ചുനിൽക്കുമെന്ന് നേരത്തെ ഇരുവരുടെയും സാന്നിധ്യത്തിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രഖ്യാപി്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.
വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് സച്ചിൻ മുന്നോട്ടുവെച്ചിരുന്നത്.