വിദ്യാഭ്യാസ വായ്പ്പയുടെ കാര്യത്തില്‍ ബാങ്കുകള്‍ ഉദാര സമീപനം കാണിക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പ്പയുടെ കാര്യത്തില്‍ ബാങ്കുകള്‍ ഉദാര സമീപനം കാണിക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ‘സിവില്‍ സ്‌കോര്‍ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്. വിദ്യാര്‍ത്ഥികള്‍ നാളത്തെ രാഷ്ട്രനിര്‍മ്മാതാക്കളാണ്. വിദ്യാഭ്യാസ വായ്പാ അപേക്ഷകല്‍ മനുഷ്യത്വത്തോടെയുള്ള സമീപനം വേണം’- ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭോപ്പാല്‍ ക്യാംപസില്‍ ബിടെക് വിദ്യാര്‍ത്ഥിയും ആലുവ സ്വദേശിയുമായ നോയല്‍ പോള്‍ ഫ്രെഡി അവസാന സെമസ്റ്റര്‍ ഫീ നല്‍കുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ സിവില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു. എന്നാല്‍, ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാര്‍ക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വീസ പ്രക്രിയ പൂര്‍ത്തിയാക്കാനാവൂ. യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അനുവദിച്ച കോടതി പണം നല്‍കാന്‍ ബാങ്കിനു നിര്‍ദ്ദേശം നല്‍കി.

അതേസമയം, ബാങ്കുകള്‍ അതിനൂതന സാങ്കേതിക വിദ്യയിലേക്കു മാറിയിരിക്കാം. എന്നാല്‍, നീതിന്യായ സംവിധാനത്തിന് യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.