അഴിമതിക്കെതിരെ കർശന നടപടിയുണ്ടാകും; അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: അഴിമതിക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. അഴിമതി അന്വേഷണം സമയബന്ധിതമാക്കാൻ വേണ്ടി വന്നാൽ നിയമനിർമ്മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കയം കൈക്കൂലി കേസിൽ കുറ്റക്കാരനെ സസ്‌പെന്റ് ചെയ്തതിൽ നടപടി ഒതുങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധനക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാലക്കയം കൈക്കൂലി കേസിൽ തുടർപരിശോധന ഉണ്ടായി. കുറ്റക്കാരനെ സസ്‌പെന്റ് ചെയ്തു. 156 വില്ലേജുകളിൽ പരിശോധന നടത്തി. 14 ജില്ലാ കളക്ടർമാരും വില്ലേജ് ഓഫീസുകളിൽ പരിശോധനയിൽ പങ്കാളികളായി. ജനങ്ങളെ കൂട്ടി അഴിമതിക്കെതിരായ കുരിശുസമരമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ജൂൺ 5 ന് മുഴുവൻ സർവീസ് സംഘടനകളുടെയും യോഗം വിളിക്കും. അഴിമതി അറിയിക്കാൻ ജൂൺ പകുതിയോടെ പോർട്ടലും ടോൾ ഫ്രീ നമ്പറും നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.