കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങി ക്യൂൻസ് വാക്ക് വേ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങുകയാണ് എറണാകുളത്തെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ ക്യൂൻസ് വാക്ക് വേ. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മെയ് 25 ന് വൈകിട്ട് 6 മണിക്ക് ഡോ ശശി തരൂർ എം പി നിർവ്വഹിച്ചു.

വാക്ക് വേ സ്ഥാപിച്ചിരിക്കുന്ന പൊതുശുചിമുറിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ഗോശ്രീ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് 50 എം ബി പി എസ് വേഗതയിലുള്ള ഇന്റർനെറ്റ് ലീസ്ഡ് ലൈൻ സർക്യൂട്ട് ആണ് ബി എസ് എൻ എൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് സാധാരണ ഗതിയിൽ ലഭിക്കുന്ന വ്യക്തിഗത ഇന്റർനെറ്റ് കണക്ഷനുകളെക്കാൾ വേഗത ലഭിക്കും.

വാക്ക് വേയിൽ 9 പോളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 9 പോളുകളിൽ നിന്നുമായി 18 ആക്‌സെസ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു ആക്‌സെസ് പോയിന്റിൽ നിന്നും ഒരേ സമയം 75 ഓളം പേർക്ക് മികച്ച വൈഫൈ സൗകര്യം ലഭ്യമാകും. ഒരോ വ്യക്തികൾക്കും ഒരു ദിവസം 5 എം ബി പി എസ് സ്പീഡിൽ 30 മിറ്റിന് എന്ന രീതിയിലാണ് സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപയോഗത്തിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗജന്യ സമയം നീട്ടി നല്കണോ എന്ന് തീരുമാനിക്കും. ഗുണഭോക്താവിന് ഓരോ ദിവസവും ഒ ടി പി ബേസ്ഡ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. 3 വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമായാണ് എം പി ഫണ്ടിൽ നിന്നും ബി എസ് എൻ എല്ലിന് തുക അനുവദിച്ചിരിക്കുന്നത്.

വാക്ക് വേ പരിസരത്തെ നിരന്തരമായ ആവശ്യമായിരുന്നു പൊതു ശുചി മുറി എന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ സി എസ് ആർ പിന്തുണയോടെ പൊതു ശുചിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ക്രെഡായി ക്‌ളീൻ സിറ്റി മൂവ്‌മെന്റുമായി ചേർന്ന് ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പാണ് ശുചിമുറികളുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. 20 അടി നീളമുള്ള ഒരു ഷിപ്പിങ്ങ് കണ്ടെയ്‌നറിലാണ് ശുചിമുറി സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള അലൂമിനിയം പാനലുകൾ ഉപയോഗിച്ചാണ് ഇന്റീരിയർ വർക്കുകൾ പൂർത്തീകരിച്ചിട്ടുള്ളത്. വായു സഞ്ചാരത്തിനും പകൽ വെളിച്ചത്തിനുമായി റൂഫ് വെന്റിലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ശാരീരിക വൈകല്യമുള്ളവർക്കും പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിമുറികളിൽ വാഷ് ബേസിനും ഉണ്ട്. ശുചിമുറികളുടെ പരിപാലന ചുമതല ക്രെഡായി ക്‌ളീൻ സിറ്റി മൂവ്‌മെന്റിനാണ്.