ശാസ്ത്രതത്വങ്ങള്‍ ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്ന്: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഡല്‍ഹി: ബീജഗണിതം, വര്‍ഗമൂലങ്ങള്‍, സമയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം തുടങ്ങിയ ശാസ്ത്രതത്വങ്ങള്‍ ഉത്ഭവിച്ചത് വേദങ്ങളില്‍ നിന്നാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ഉജ്ജയിനിയിലെ മഹര്‍ഷി പാണിനി സാന്‍സ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരതത്തിന്റെ കണ്ടെത്തലുകളെല്ലാം അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പിലെത്തി. പിന്നീടവ പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങളായി സ്ഥാപിക്കപ്പെടുകയായിരുന്നു. അക്കാലങ്ങളില്‍ സംസ്‌കൃത ഭാഷയായിരുന്നു ഭാരതത്തിലെ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ഭാരതത്തിന്റെ കണ്ടുപിടിത്തങ്ങളാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കേള്‍ക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാന്‍ തുടങ്ങിയത്. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയില്‍ പല കണ്ടെത്തലുകളും സംസ്‌കൃതത്തില്‍ എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍, അവ പൂര്‍ണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല. എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടര്‍ ഭാഷയ്ക്കും സംസ്‌കൃതം അനുയോജ്യമാണ്. സാങ്കേതിക മേഖലയില്‍ സംസ്‌കൃത ഭാഷയെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. സംസ്‌കൃതത്തിന് മറ്റ് നേട്ടങ്ങളുമുണ്ട്. അവ ശാസ്ത്രത്തിനപ്പുറം വ്യാപിച്ചു കിടക്കുന്നു. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ഇന്ത്യന്‍ സാഹിത്യം അതിന്റെ യഥാര്‍ത്ഥവും ദാര്‍ശനികവുമായ രൂപത്തില്‍ വളരെയധികം സമ്പന്നമാണ്. ശാസ്ത്രീയ രൂപത്തിലും ഇത് പ്രധാനപ്പെട്ടതാണ്. സംസ്‌കൃതത്തില്‍ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങളുടെ വേര്‍തിരിവില്ല. ആയിരക്കണക്കിന് വര്‍ഷത്തെ ഭാരതീയ സംസ്‌കാരത്തിന്റെ പ്രയാണത്തില്‍ ശാസ്ത്രജ്ഞരുടെ സംഭാവനകളുടെ മുദ്രകള്‍ സംസ്‌കൃതത്തില്‍ കാണാന്‍ കഴിയും. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രാസ ശാസ്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകള്‍ സംസ്‌കൃതത്തിലാണ് എഴുതിയത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.