വിവാദങ്ങള്‍ക്കിടയില്‍ ഉദ്ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്റ് മന്ദിരം; വിശേഷങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ ആദ്യമായി ഉദ്ഘാടനം പൂര്‍ത്തിയാക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. മോദി തന്നെ തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വഹിക്കുന്നതിനാല്‍ ഈ മാസം 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌ക്കരിക്കുമെന്നാണ് പറയുന്നത്. 970 കോടി രൂപ ചെലവഴിച്ചാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈന്‍ നാലുനിലകളിലായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. ടാറ്റാ പ്രൊജക്ട്സ് ആണ് നിര്‍മ്മാതാക്കള്‍. ലോക്സഭയില്‍ 883 ലീറ്റുകളും രജ്യസഭയില്‍ 300സീറ്റുകളുമുണ്ട്. നിലവില്‍ യഥാക്രമം 543 സീറ്റും 250സീറ്റുമായിരുന്നു. 1,280 പേര്‍ക്കുവരെ ലോക്സഭയില്‍ ഇരിക്കാനാകും. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി മന്ദിരത്തിന് മൂന്ന് പ്രധാനകവാടങ്ങളാണുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം വ്യക്തമാക്കാനായി നിര്‍മ്മിച്ച ഭരണഘടനാഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. സ്പീക്കറുടെ സീറ്റിനു സമീപം ചരിത്രപ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും. ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും, നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നതാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതില്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും നാഗരികതയെയും ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള മനോഹരമായ ശ്രമമാണിത്. റെക്കോര്‍ഡ് സമയത്തിലുള്ള ഇതിന്റെ നിര്‍മ്മാണത്തില്‍ 60,000 ത്തോളം തൊഴിലാളികളുടെ ശ്രമങ്ങളുണ്ട്’ അമിത് ഷാ വ്യക്തമാക്കി. സാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ പ്രധാനമന്ത്രി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന്, നമ്മുടെ ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അമൃത് മഹോത്സവ വേളയില്‍ തന്നെ പുതിയ പാര്‍ലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. മോദി സ്വന്തം പണം കൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ”മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടന പരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയില്ല. ഇത് മോദിജി സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല”- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, എ.എ.പി, എന്‍.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സിപിഎം തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പദ്ധതി

രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവ ഉള്‍പ്പെടുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്ത് 3.2 കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഏരിയ ആണ് സെന്‍ട്രല്‍ വിസ്ത. നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടത്തിന് അടുത്തായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത പുനുദ്ധാരണ പദ്ധതി.
20,000 കോടി രൂപയാണ് ചെലവിലാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 1,000 കോടി രൂപ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. 2020 സെപ്റ്റംബറില്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ ടാറ്റ പ്രോജക്ട്‌സ് 861.90 കോടി രൂപയ്ക്ക് ആണ് സ്വന്തമാക്കിയത്. ഡിസൈനര്‍മാരെ 2019 ഒക്ടോബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ കമ്പനിയായ എച്ച്‌സിപി ഡിസൈനാണ് കെട്ടിടം രൂപകല്പന ചെയ്യാന്‍ തിരഞ്ഞെടുത്തത്. കേന്ദ്ര ഭവന നിര്‍മ്മാണ വകുപ്പിനാണ് നിര്‍മ്മാണ മേല്‍നോട്ടം. 64,500 ചതുരശ്ര മീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ത്രികോണാകൃതിയിലുള്ള കെട്ടിട സമുച്ചയമാകും പുതിയ സെന്‍ട്രല്‍ വിസ്ത. പാര്‍ലമെന്റില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടാകും. 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 50,000-ത്തോളം ജീവനക്കാര്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് ജോലി ചെയ്യാവുന്നതാണ്. പുതിയ കോണ്‍ഫറന്‍സ് സെന്ററുകളുമുണ്ടാകും. ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഭൂഗര്‍ഭ മെട്രോ പാതയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാന്‍ പ്രത്യേക തുരങ്കവും പദ്ധതിയുടെ ഭാഗമാണ്.