എഐ ക്യാമറ വിവാദം വസ്തുതാവിരുദ്ധം; ടെന്‍ഡര്‍ സുതാര്യമെന്നും മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകള്‍

‘കെല്‍ട്രോണിന്റെ ടെന്‍ഡര്‍ സുതാര്യമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ റിപ്പോര്‍ട്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉപകരാര്‍ നല്‍കിയത്. ഉപകരാറിനെപ്പറ്റി കരാറില്‍ പറഞ്ഞത് തെറ്റാണ്. ഉപകരാര്‍ ആര്‍ക്കാണെന്ന് പറയേണ്ടതില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡം അനുസരിച്ചാണ് റോഡ് ക്യാമറ കരാര്‍. രേഖകള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഡേറ്റാ സുരക്ഷ, ഡേറ്റ ഇന്റഗ്രിറ്റി, ഫെസിലിറ്റി മാനേജ്‌മെന്റ് ഉപകരണങ്ങളുടെ കോണ്‍ഫിഗറേഷന്‍ എന്നിവ ഒഴികെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉപകരാര്‍ അനുവദനീയമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെല്‍ട്രോണ്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയത്. കെല്‍ട്രോണും എസ്ആര്‍ഐടിയുമായാണ് കരാര്‍. അതില്‍ ഉപകരാറുകാരുടെ പേരുകള്‍ പരാമര്‍ശിക്കേണ്ട കാര്യമില്ലായിരുന്നു. അതാണ് കുറവായി കണ്ടെത്തിയത്. പദ്ധതിക്കു മുന്‍പായി സമഗ്ര ഭരണാനുമതി നല്‍കുന്ന പ്രവൃത്തി നേരത്തേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ്. ഭാവിയില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിശോധനയ്ക്കുള്ള ഉന്നതാധികാര സമിതി നേരത്തേ രൂപീകരിക്കും. കെല്‍ട്രോണിനും പൊതുമേഖലാ സ്ഥാനങ്ങള്‍ക്കും പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരമുണ്ട്. ഭാവിയില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കെല്‍ട്രോണിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. കെല്‍ട്രോണിന്റെ പേര് ഉപകരാറുകാര്‍ അനാവശ്യമായി വലിച്ചിഴക്കാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.’