ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നു; പ്രതികരണവുമായി ഡി കെ ശിവകുമാർ

ബംഗളുരൂ: കർണാടകയിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളിൽ പലരും കോടതിയിൽ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തെക്കാൾ വലുതെന്നും അതു കൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചുുവെന്നും അദ്ദേഹം അറിയിച്ചു.

തങ്ങൾ ജയിച്ചില്ലെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോൾ തങ്ങൾ ജയിച്ചു. വിജയത്തിന്റെ ഫലം തനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന് കൂടി നമ്മൾ ചിന്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. സിദ്ധരാമയ്യയെയാണ് കർണാടകയിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താ സമ്മേളനത്തിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.