കിരണ്‍ റിജ്ജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി; പകരം അര്‍ജുന്‍ റാം മേഘ്വാള്‍

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിനെ സ്ഥാനത്തുനിന്ന് മാറ്റി. പാര്‍ലമെന്ററികാര്യ വകുപ്പിന്റെയും സാംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹമന്ത്രിസ്ഥാനം വഹിക്കുന്ന അര്‍ജുന്‍ റാം മേഘ്വാള്‍ ഇനി നിയമവകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായി പ്രവര്‍ത്തിക്കും. കിരണ്‍ റജ്ജുവിന് ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതലയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്.

അതേസമയം, കിരണ്‍ റിജ്ജുവിനെ നിയമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം വ്യക്തമല്ല. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയടക്കം വിമര്‍ശനം ഉന്നയിച്ച കിരണ്‍ റിജ്ജുവിനെതിരെ പല ജഡ്ജിമാരും നേരത്തെ വിയോജിപ്പ് അറിയിച്ചിരുന്നു.

രണ്ടാം മോദി മന്ത്രിസഭയില്‍ ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്നു കിരണ്‍ റിജിജു. പിന്നീട് സ്പോര്‍ട്‌സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കി. 2021 ജൂലായ് ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ റാം മേഘ്വാള്‍.