പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ എങ്ങനെയൊക്കെ വിഷമിപ്പിക്കാം എന്നാണ് കേന്ദ്രസർക്കാർ നോക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ദുരന്തകാലത്തടക്കം കേരളത്തെ കേന്ദ്രം സഹായിച്ചില്ലെന്നും ലഭിച്ച സഹായങ്ങൾ കേന്ദ്രസർക്കാർ തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാർ ദുരന്തങ്ങൾ വരുമ്പോൾ കേരളത്തെ സഹായിക്കേണ്ടവരാണ്. എന്നാൽ കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ നോക്കുന്നത് എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ്. പാലക്കാട് എൽഡിഎഫ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ല. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസർക്കാർ മുടക്കി. ഒരു എയിംസ് ചോദിച്ചിട്ടും കേന്ദ്രം തന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ചില വിഭാഗങ്ങൾക്ക് നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക് വഴി നേരിട്ട് നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന് കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്. ഇത് ചേർത്താണ് സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന് കുടിശികയായി നൽകാനുണ്ട്. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന് തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുമോ. ഭാവിയിൽ ഇത് ഇല്ലാതാകുമോയെന്ന് ആശങ്കയുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

