ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയവുമായി മുംബൈ

മുംബൈ: ഐപിഎല്ലില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 27 റണ്‍സിന്റെ വിജയവുമായി മുംബൈ ഇന്ത്യന്‍സ്. റാഷിദ് ഖാന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 191-8 റണ്‍സ് സ്വന്തമാക്കാനേ സാധിച്ചുള്ളു. 32 പന്തില്‍ 79 റണ്‍സ് അടിച്ചെടുത്തെങ്കിലും റാഷിദ് ഖാനും ഗുജറാത്തിനെ രക്ഷിക്കാനായില്ല. 10 സിക്‌സും മൂന്ന് ഫോറും അടക്കമാണ് റാഷിദ് ഖാന്റെ ഇന്നിംഗ്‌സ്. മുംബൈക്ക് വേണ്ടി ആകാശ് മദ്വാള്‍ മൂന്ന് വിക്കറ്റും പിയുഷ് ചൗള, കാര്‍ത്തികേയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്റെ ഒറ്റ ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. 103 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്കാണ് മുംബൈയുടെ ആക്രമണ ദൗത്യം നയിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 218 റണ്‍സാണ് മുംബൈ ഉയര്‍ത്തിയത്.

മോഹിത് ശര്‍മ എറിഞ്ഞ രണ്ടാം ഓവറിലൂടെ രോഹിത്തും അഴിഞ്ഞാട്ടത്തിനു തുടക്കമിട്ടു. ഇതേ ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സറും പറത്തി രോഹിത് അടിച്ചെടുത്തത് 14 റണ്‍സായിരുന്നു. ഇതോടെ ആദ്യ ഓവര്‍ ഗംഭീരമായി എറിഞ്ഞ മുഹമ്മദ് ഷമിക്കും നിയന്ത്രണം നഷ്ടമായി. 17 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. അഫ്ഗാന്റെ സ്പിന്‍ ദ്വയമായ റാഷിദ് ഖാനെയും നൂര്‍ അഹ്മദിനെയും ഇറക്കി മുംബൈ ആക്രമണം തടയാനുള്ള പാണ്ഡ്യയുടെ തന്ത്രം ഫലിച്ചില്ല. പവര്‍പ്ലേ അവസാനിക്കുമ്‌ബോള്‍ 61 റണ്‍സായിരുന്നു മുംബൈ അടിച്ചുകൂട്ടിയത്.