മണിപ്പൂരില്‍ 40ല്‍ അധികം പള്ളികള്‍ തകര്‍ത്തു; തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും സുരക്ഷ ലഭിച്ചില്ലെന്ന് അതിരൂപത

കൊല്‍ക്കത്ത: മണിപ്പൂരിലെ കലാപത്തില്‍ 40ല്‍ അധികം പള്ളികള്‍ തകര്‍ന്നതായി ഇംഫാല്‍ അതിരൂപത. ‘ഇതില്‍ ഭൂരിപക്ഷവും തീവച്ചു നശിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണമുണ്ടായിട്ടും പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സുരക്ഷ ലഭിച്ചില്ല. ചിലയിടങ്ങളില്‍ പള്ളികള്‍ തകര്‍ക്കാന്‍ അക്രമികള്‍ ജെസിബിയുമായി എത്തി. മെയ്‌തെയ് വിഭാഗവും കുകി വിഭാഗവും തമ്മിലുള്ള സംഘര്‍ഷമാണെങ്കിലും മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ടവരുടെ പള്ളികളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്’- അതിരൂപത ചൂണ്ടിക്കാട്ടുന്നു. ആസൂത്രിതമായ ആക്രമണമാണ് പലേടത്തും നടന്നതെന്നും സുരക്ഷയ്ക്കായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സഭ ആരോപിച്ചു.

ഇംഫാല്‍ നഗരത്തില്‍ വിമാനത്താവളത്തിനടുത്തുള്ള സെന്റ് പോള്‍സ് പള്ളിക്കും പാസ്റ്ററല്‍ ട്രെയ്‌നിങ് സെന്ററിനും നേരെ പലവട്ടം ആക്രമണം നടന്നു. അക്രമിസംഘം പിറ്റേന്ന് ഹോസ്റ്റലിലെ പാചകവാതക സിലിണ്ടര്‍ കൊണ്ടുവന്ന് തീയിട്ടു. പള്ളിക്കു കാവലുണ്ടായിരുന്ന പൊലീസ് സംഘം അക്രമത്തിനു മുന്‍പ് സ്ഥലം വിട്ടു. നിരന്തരം ബന്ധപ്പെട്ടിട്ടും പൊലീസോ അഗ്‌നിശമന വിഭാഗമോ എത്തിയില്ല. 8 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. കാഞ്ചിപുര്‍ ഹോളി റെഡീമര്‍ പാരിഷ്, കാക്ചിങ് ഖുനൗ ഹോളി ക്രോസ് പള്ളി, ഗെയിംസ് വില്ലേജ് മേരി ഇമ്മാകുലേറ്റ് പള്ളി, തൗബാല്‍ സെന്റ് മേരീസ് പള്ളി, ഗെയ് രിപോക് സേക്രട്ട് ഹാര്‍ട്ട് പള്ളി തുടങ്ങിയവ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പള്ളികളും സ്‌കൂളുകളും വീടുകളും കൊള്ളയടിച്ച ശേഷമാണ് തീയിട്ടത്. അക്രമത്തിന് പിന്നില്‍ പുറത്തു നിന്നുള്ള ശക്തികള്‍ക്കും പങ്കുണ്ടെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട കൊഹിമ മുന്‍ ബിഷപ്പും ഇംഫാല്‍ പാസ്റ്ററല്‍ സെന്ററില്‍ അദ്ധ്യാപകനുമായ ബിഷപ് ജോസ് മുകാല ആരോപിച്ചു.

അതേസമയം, കലാപമുണ്ടായ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടാണു കലാപത്തിനു വഴിയൊരുക്കിയത്. സംസ്ഥാനത്ത് സമുദായങ്ങള്‍ തമ്മില്‍ ഇത്തരമൊരു സംഘര്‍ഷം മുന്‍പുണ്ടായിട്ടില്ല. മണിപ്പുരിലുടനീളം ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷവും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷവും രൂപ വീതം സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.