ഗോഡ്സെയെ ‘ആര്‍എസ്എസ്’ കാപാലികന്‍’ എന്ന് വിശേഷിപ്പിച്ച സംഭവം; വി.എസ് സുനില്‍ കുമാറിനെതിരെയുള്ള പരാതി കോടതി ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍: സിപിഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന വി എസ് സുനില്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍. എസ്. എസിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ആര്‍ എസ് എസ് കേരള പ്രാന്ത സംഘചാലക് കെ. കെ. ബാലറാം നല്‍കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.

ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ ‘ ആര്‍ എസ് എസ്സ് കാപാലികന്‍’ എന്ന് വിശേഷിപ്പിച്ച് 2021 ജനവരി 29 നാണ് സുനില്‍ കുമാര്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ നിരവധിപേര്‍ പിന്തുടരുന്ന അക്കൗണ്ടുള്ള സുനില്‍കുമാറിന്റെ പോസ്റ്റ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ആര്‍ എസ് എസ്സിനെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് സുനില്‍കുമാര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയതെന്നാണ് ആര്‍ എസ് എസിന്റെ ആരോപണം.

അതേസമയം, കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എസ് അമ്പിളിയാണ് ആര്‍ എസ് എസിന്റെ പരാതിയില്‍ കഴമ്പുണ്ടെന് കണ്ടതിനെ തുടര്‍ന്ന് കുറ്റാരോപിതനായ മുന്‍ മന്ത്രിക്ക് സമന്‍സയാക്കാന്‍ ഉത്തരവിട്ടത്.