‘മറുപടി പറഞ്ഞില്ലെങ്കില്‍ അതിന് മനസില്ലെന്നാണ് അര്‍ത്ഥം’; മുഖ്യമന്ത്രിയെ പിന്തുണച്ച് എ.കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ രംഗത്ത്.

‘മുഖ്യമന്ത്രി പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമാണ്. ഇപ്പോള്‍ ഓരോ ദിവസവും ഓരോ കമ്പനികളെക്കൊണ്ട് പറയിപ്പിക്കുകയാണ്. അതിനെല്ലാം ഓരോ ദിവസവും മറുപടി പറയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനി അതിനുള്ള പ്രത്യേക സംവിധാനം ഒരുക്കേണ്ടി വരും. മറുപടി പറഞ്ഞില്ലെങ്കില്‍ അതിന് മനസില്ലെന്നാണ് അര്‍ത്ഥം. എന്തൊക്കെ ആരോപണങ്ങള്‍ കൊണ്ടുവന്നു, അതില്‍ ഏതെങ്കിലുമൊന്ന് മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരായി തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമകാര്യവകുപ്പിന്റെയും പാര്‍ലമെന്ററികാര്യ വകുപ്പിന്റെയും മന്ത്രിയായിരുന്നു. അന്ന് 11 മണിക്കൂര്‍ നീണ്ടുനിന്ന അവിശ്വാസ പ്രമേയമായിരുന്നു സര്‍ക്കാരിനെതിരായി ചര്‍ച്ച ചെയ്തിരുന്നത്. അതില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു. അന്ന് ഉന്നയിച്ച കാര്യങ്ങള്‍ തന്നെയല്ലേ പ്രതിപക്ഷം ഇന്നും പറയുന്നത്. പലതരത്തിലുള്ള വിവാദങ്ങള്‍ നേരത്തേ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ആവശ്യമുള്ളതിന് മാത്രമേ അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളു. ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിക്കാത്തത്’- അദ്ദേഹം വ്യക്തമാക്കി.