നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ട; നിലപാട് കടുപ്പിച്ച് ഫിയോക്

കൊച്ചി: സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനമാണ് ഫിയോക് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ അനുമതി കിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് വാടക നൽകേണ്ടി വരും. ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യപ്പെടുകയും ഒരെണ്ണം പോലും വിജയമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്ക് പുതിയ തീരുമാനം സ്വീകരിച്ചത്.

ഇത്രയും നാളത്തെ അനുഭവ സമ്പത്തുകൊണ്ട് ഏതൊക്കെ സിനിമ ഓടും, ഏതൊക്കെ ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്കറിയാമെന്ന് ഫിയോക് പ്രസിഡന്റ് എം വിജയകുമാർ വ്യക്തമാക്കി. അതുകൊണ്ട് ഇനി തങ്ങളുടെ കണക്കുകൂട്ടലിൽ ഓടുന്നതെന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന ആലോചനയിലാണെന്നും അത്രത്തോളം നഷ്ടം സഹിച്ചാണ് തിയേറ്ററുടമകൾ പടം ഓടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.