പുതിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ല; റഷ്യയുടെ ആരോപണങ്ങൾ നിഷേധിച്ച് യുക്രൈൻ

കീവ്: റഷ്യയുടെ ആരോപണങ്ങൾ തള്ളി യുക്രൈൻ. ഡ്രോൺ ആക്രമണത്തിൽ പ്രസിഡന്റ് വ്ലാദിമിർ പുതിനെ വധിക്കാൻ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം നിഷേധിച്ചാണ് യുക്രൈൻ രംഗത്തെത്തിയത്. പുതിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് യുക്രൈന്റെ പ്രതികരണം. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുടെ വക്താവ് മിഹായ്‌ലോ പൊദോല്യാക് ആണ് ഇക്കാര്യം അറിയിച്ചത്.

യുക്രൈനേതിരേ വലിയ ആക്രമണം നടത്താൻ റഷ്യ തന്നെ നടത്തിയ പദ്ധതിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യുക്രൈൻ നടത്തുന്നത് പ്രതിരോധത്തിലൂന്നിയ യുദ്ധമാണ്. ഒരിക്കലും യുക്രൈൻ റഷ്യക്കുള്ളിലെ പ്രദേശങ്ങൾ ആക്രമിക്കില്ല. അങ്ങനെ ചെയ്തതുകൊണ്ട് തങ്ങൾക്ക് സൈനിക ലക്ഷ്യങ്ങളൊന്നും നേടാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.

പുതിനെ വധിക്കാൻ ലക്ഷ്യമിട്ട് ബുധനാഴ്ച രാത്രി യുക്രൈൻ ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകളയച്ചെന്നായിരുന്നു റഷ്യ ആരോപിച്ചിരുന്നത്. രണ്ട് ഡ്രോളുകളും വെടിവെച്ച് വീഴ്ത്തിയെന്നും ആളപായമില്ലെന്നും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുക്രൈൻ വിഷയത്തിൽ പ്രതികരണം നടത്തിയത്.