‘ദ കേരള സ്റ്റോറി’ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ക്ക് പ്രദര്‍ശനാനുമതി. ‘എ’ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. സിനിമയില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) നിര്‍ദേശിച്ചു.

അതേസമയം, സിനിമയില്‍ പരാമര്‍ശിക്കുന്ന കണക്കുകളെ സംബന്ധിച്ച രേഖാമൂലമുള്ള തെളിവ് സമര്‍പ്പിക്കാന്‍ എക്‌സാമിനിങ് കമ്മിറ്റി (ഇ.സി) നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നും എക്‌സാമിനിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ‘പാകിസ്ഥാന്‍ വഴി’, ‘അങ്കോ പൈസണ്‍ കി മദാത് അമേരിക്ക ഭി കര്‍ത്താ ഹേ’, ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവ ആചാരങ്ങള്‍ അനുവദിക്കുന്നില്ല’ എന്നിവയാണ് നീക്കം ചെയ്യേണ്ട സംഭാഷണങ്ങള്‍. ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നതില്‍ നിന്ന് ‘ഇന്ത്യന്‍’ എന്ന വാക്ക് ഒഴിവാക്കാനും സെന്‍സര്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരള മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഈ അഭിമുഖ ഭാഗമാണ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന ഏറ്റവും ധൈര്‍ഘ്യമുള്ള ഭാഗം.

കേരളത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത് വഴി വിവാദത്തിലായ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ സിനിമ വിപുല്‍ അമൃത് ലാല്‍ ഷായാണ് നിര്‍മിക്കുന്നത്.