ലഖ്നൗവിനെ പൂട്ടി ബാംഗ്ലൂര്‍

ലഖ്നൗ ഏകാനാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കെ.എല്‍ രാഹുല്‍ പടയ്ക്കെതിരെ ബംഗളൂരുവിന് 18 റണ്‍സ് ജയം. ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ കേവലം 126 റണ്‍സെന്ന സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ നിരയില്‍ 108 റണ്‍സിന് എല്ലാവരും കൂടാരം കയറി. 13 പന്തില്‍ 23 റണ്ണെടുത്ത കൃഷ്ണപ്പ ഗൗതം മാത്രമാണ് ലഖ്നൗ നിരയിലെ ടോപ് സ്‌കോറര്‍. വളരെ വേഗത്തിലാണ് ലഖ്നൗ നിരയുടെ ഓരോ വിക്കറ്റും വീണത്.

രണ്ടാം ബോളില്‍ തന്നെ ഓപണര്‍ കെയ്ല്‍ മെയേഴ്സ് പൂജ്യനായി മടങ്ങി. പിന്നാലെ സ്‌കോര്‍ 19ല്‍ നില്‍ക്കെ കൃനാല്‍ പാണ്ഡ്യയും 21ല്‍ സഹ ഓപണര്‍ ആയുഷ് ബദോണിയും പുറത്തായി. പാണ്ഡ്യ 14 റണ്‍സെടുത്തപ്പോള്‍ 11 പന്ത് നേരിട്ട ബദോണിയുടെ സമ്ബാദ്യം നാല് റണ്‍സ് മാത്രമായിരുന്നു. തൊട്ടുപിന്നാലെ ദീപക് ഹൂഡയും വന്നവഴിയേ തന്നെ പവലിയനിലേക്ക് മടങ്ങി (ഒരു റണ്‍സ്). തുടര്‍ന്ന് ടീം സ്‌കോര്‍ 38 എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. ഏഴ് പന്തില്‍ ഒമ്ബത് റണ്‍സെടുത്ത് നിക്കോളാസ് പൂരനാണ് കൂടാരം കയറിയത്. പിന്നാലെ, സ്റ്റോണിസും കൃഷ്ണപ്പ ഗൗതവും ചേര്‍ന്ന് പതിയെ സ്‌കോര്‍ മുന്നോട്ടുനയിച്ചു. എന്നാല്‍ 65ല്‍ എത്തിയപ്പോള്‍ വീണ്ടും നിരാശ. 10.4 ഓവറില്‍ സ്റ്റോണിസ് വീണു. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗൗതവും. തുടര്‍ന്നെത്തിയ രവി ബിഷ്നോയി അഞ്ച് റണ്‍സില്‍ റണ്‍ ഔട്ടായി. ഇതിനിടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയും നവീന്‍ ഉല്‍ ഹഖും ടീമിനെ പതിയെ വിജയതീരത്തേക്ക് തുഴഞ്ഞെങ്കിലും പൊടുന്നനെ അടുത്ത വിക്കറ്റ്. കേവലം 13 റണ്‍സുമായി നവീന്‍ തിരിച്ചുപോയി.

എന്നാല്‍ വാലറ്റം ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍ സമ്മാനിച്ച അമിത് മിശ്രയും ഏറ്റവും ഒടുവിലിറങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും പരാജിതരായി മടങ്ങുകയായിരുന്നു. ഒടുവില്‍ ജയിക്കാന്‍ 23 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പിറന്നത് നാല് റണ്‍സ് മാത്രം. 30 പന്തില്‍ 19 റണ്‍സാണ് 19.5 ഓവറില്‍ പുറത്തായ മിശ്രയുടെ സംഭാവന. കപ്പിത്താനായ രാഹുല്‍ മൂന്ന് പന്ത് നേരിട്ടെങ്കിലും ബാറ്റില്‍ നിന്നു ഒരു റണ്ണും പിറന്നില്ല. ബാംഗ്ലൂരിന് വേണ്ടി കര്‍ണ്‍ ശര്‍മയും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്സ്വെല്‍, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.