സമൂഹ മാധ്യമ ആപ്പുകളുടെ ഉപയോഗം; 13 വയസ്സിന് താഴെയുള്ളവര്‍ക്ക് നിയന്ത്രണം

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി യുഎസ് സെനറ്റ്. 18 വയസിന് താഴെയുള്ളവര്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്ബ് ടെക് കമ്ബനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങേണ്ടതുണ്ടെന്നും സമൂഹ മാധ്യമങ്ങളിലെ പ്രശ്നങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബില്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ ഉള്ളടക്കം കാണാന്‍ കഴിയുമെന്നും ബില്ലില്‍ പറയുന്നു. കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് അവരെ ഉള്ളടക്കത്തിലൂടെയോ അല്ലെങ്കില്‍ പരസ്യത്തിലൂടെയോ ടാര്‍ഗെറ്റുചെയ്യുന്നതില്‍നിന്ന് കമ്ബനികളെ വിലക്കും. സമൂഹ മാധ്യമ പ്രശ്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ ഇടപെടണമെന്ന് ബില്ലിന്റെ ശില്പികളിലൊരാളായ ഹവായ് ഡെമോക്രാറ്റിക് സെനറ്റര്‍ ബ്രയാന്‍ ഷാറ്റ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കുട്ടികളെ ആകുലപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും നിസഹയരാക്കുകയും ചെയ്ത് കൂടുതല്‍ സമയം സമൂഹ മാധ്യമങ്ങളില്‍ തളച്ചിട്ട് കൂടുതല്‍ ലാഭം കൊയ്യാനാണ് കമ്ബനികള്‍ ശ്രമിക്കുന്നതെന്നും ബ്രയാന്‍ ഷാറ്റ്സ് കുറ്റപ്പെടുത്തി. ഷാറ്റ്സിന് പുറമേ സെനറ്റര്‍മാരായ ക്രിസ് മുര്‍ഫി, കാത്തി ബ്രിട്ട് എന്നിവരും ബില്ലിനെ പിന്താങ്ങി.

57 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും 29 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ദുഃഖമോ നിരാശയോ അനുഭവിക്കുന്നതായി 2021ല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മറ്റു പഠനങ്ങളും സമൂഹമാധ്യമങ്ങള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.