ലക്‌നൗവിനെതിരെ ഗുജറാത്തിന് ജയം

ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ 7 റണ്‍സിന്റെ ജയവുമായി നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 6 വിക്കറ്ര് നഷ്ടപ്പെടുത്തിയാണ് 135 റണ്‍സെടുത്തത്. മറുപടിക്കിറങ്ങിയ ലക്‌നൗവിനെ കൃത്യതയാര്‍ന്ന ബൗളിംഗിലൂടെ തളച്ച ഗുജറാത്ത് അവരെ 20 ഓവറില്‍ 128/7ല്‍ ഒതുക്കുകയായിരുന്നു.

അവസാന ഓവറില്‍ ലക്‌നൗവിന് ജയിക്കാന്‍ 6 പന്തില്‍ 12 റണ്‍സാണ് വേണ്ടിയിരുന്നത്. മോഹിത് ശര്‍മ്മ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്തില്‍ ലക്‌നൗ ക്യാപ്ടന്‍ കെ.എല്‍ രാഹുല്‍ (61 പന്തില്‍ 68) 2 റണ്‍സ് നേടി. എന്നാല്‍, അടുത്ത പന്തില്‍ രാഹുലിനെ മോഹിത് ജയന്ത് യാദവിന്റെ കൈയില്‍ ഒതുക്കി. അടുത്ത പന്തില്‍ മാര്‍ക്കസ് സ്റ്റോയിണിസിനെ സൂപ്പര്‍ ക്യാച്ചിലൂടെ ഡേവിഡ് മില്ലര്‍ ഡഗൗട്ടിലേക്ക് വഴികാട്ടി. മോഹിതിന് ഹാട്രിക്ക് ചാന്‍സ്. നാലാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ആയുഷ് ബധോനി (8) റണ്ണൗട്ടായി. അടുത്ത പന്തില്‍ ദീപക് ഹൂഡയും (2) റണ്ണൗട്ടിയതോടെ അവസാന പന്തില്‍ ജയിക്കാന്‍ 8 റണ്‍സ് വേണമായിരുന്നു. പന്ത് ഫേസ് ചെയ്ത ബഷ്‌ണോയിയെ ബീറ്റണാക്കി മോഹിത് ഗുജറാത്തിന്റെ ജയമുറപ്പിച്ച്. ഡെത്ത് ഓവറുകളില്‍ ഗുജറാത്ത് ബൗളര്‍മാരുടെ കണിശതയ്ക്ക് മുന്നില്‍കുടുങ്ങിപ്പോയ ലക്‌നൗവിന് 13- ാം ഓവറിന് ശേഷം ഒരു പന്തുപോലും അതിര്‍ത്തി കടത്താനായില്ല. ഗുജറാത്തിനായി മോഹിത് ശര്‍മ്മയും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രാഹുലിനെക്കൂടാതെ കെയ്ല്‍ മേയേഴ്‌സ് (24),ക്രുനാല്‍ പാണ്ഡ്യ (23)എന്നിവര്‍ക്കു മാത്രമാണ് ലക്‌നൗ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. നേരത്തേ ക്യാപ്ടന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ (50പന്തില്‍ 66), വൃദ്ധിമാന്‍ സാഹ (37 പന്തില്‍ 47) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് 135 റണ്‍സെടുത്തത്. ലക്‌നൗവിനായി ക്രുനാലും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.