മലയാള സിനിമയില്‍ ചില നടീനടന്മാര്‍ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്നു: ഫെഫ്ക

കൊച്ചി: മലയാള സിനിമയില്‍ ചില നടീനടന്മാര്‍ നിര്‍മാതാക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഫെഫ്ക.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയാറാക്കിയ കരാറില്‍ ഒപ്പിടാന്‍ ചിലര്‍ വിസമ്മതിക്കുന്നു. ചിലര്‍ പറയുന്നത് സിനിമയുടെ എഡിറ്റിങ് അവരെ കാണിക്കണമെന്നാണ്. ഇതൊന്നും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചില നടി നടന്‍മാര്‍ ഒരേ സമയം പല സിനിമകള്‍ക്ക് തിയതി കൊടുക്കുന്നുണ്ട്. ‘അമ്മ’ അംഗീകരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എഗ്രിമെന്റെ് ഒപ്പിടാന്‍ അഭിനേതാക്കള്‍ തയാറാകുന്നില്ല. ഡബ്ബിങ് നടക്കുന്ന സമയത്ത് ഒരു നടന്‍ എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ കാണാന്‍ ആവശ്യപ്പെടുകയും ഇത് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളു എന്ന് പറയുകയും ചെയ്തു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ റീ എഡിറ്റ് ചെയ്യാന്‍ അഭിനേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് വ്യക്തമാക്കും. പണം മുടക്കി സിനിമ നിര്‍മിച്ച നിര്‍മാതാക്കളെ മാത്രമേ സിനിമയുടെ എഡിറ്റ് കാണിക്കു എന്നാണ് ഫെഫ്കയുടെ തീരുമാനം. എന്നാല്‍ സര്‍ഗാത്മക ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക നില്‍ക്കും. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരുടെ മുന്നില്‍ ഞങ്ങളുടെ അവകാശങ്ങള്‍ ബലി കഴിക്കാന്‍ തയാറല്ല. സിനിമയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടാന്‍ സര്‍ക്കാര്‍ ഇടപെടലിനൊപ്പം കെ.എസ്.എഫ്.ഡി.സിയും മുന്‍ കൈ എടുക്കണമെന്നും നിര്‍മ്മിക്കുന്ന സിനിമകള്‍ തിയറ്ററില്‍ നിലനിര്‍ത്താന്‍ കൂടി കെ.എസ്.എഫ്.ഡി.സി ശ്രമിക്കണമെന്നും ഫെഫ്ക പറഞ്ഞു.