രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

ജയ്പുര്‍: ജയ്പൂരിലെ ഹോം സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 10 റണ്‍സിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. 155 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 144/6 പന്ന സ്‌കോറില്‍ ഒതുങ്ങുകയായിരുന്നു. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും (44),ബട്ട്ലറും (40) നല്ല തുടക്കം നല്‍കി മടങ്ങിയതും സഞ്ജുവിന്റെ (2) പെട്ടെന്നുള്ള റണ്‍ഔട്ടും രാജസ്ഥാന് തിരിച്ചടിയായി. ദേവ്ദത്ത് പടിക്കല്‍ 26 റണ്‍സെടുത്ത് അവസാനഓവറില്‍ പുറത്താവുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗവിന് ക്യാപ്ടന്‍ കെ.എല്‍ രാഹുലും(39) കൈല്‍ മേയേഴ്‌സും (51) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.പതിയെത്തുടങ്ങിയ ഇരുവരും ചേര്‍ന്ന് എട്ടാം ഓവറിലാണ് ടീമിനെ 50ലെത്തിച്ചത്. അതിന് ശേഷം ഇരുവരും കത്തിക്കയറിയപ്പോള്‍ പത്തോവറില്‍ 79 റണ്‍സിലെത്തി. എന്നാല്‍ 11-ാം ഓവറില്‍ ടീം സ്‌കോര്‍ 82ല്‍ വച്ച് രാഹുല്‍ പുറത്തായതോടെ ലക്‌നൗവിന്റെ വേഗം കുറഞ്ഞു.32 പന്തുകളില്‍ നാലുഫോറും ഒരു സിക്‌സുമടക്കം 39 റണ്‍സടിച്ച രാഹുലിനെ ജാസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബട്ട്ലറാണ് പിടികൂടിയത്.

തുടര്‍ന്ന് കൈല്‍ മേയേഴ്‌സ് അര്‍ദ്ധസെഞ്ച്വറിയിലേക്ക് കുതിച്ചെങ്കിലും 12-ാം ഓവറില്‍ ആയുഷ് ബദോനിയെ(1) ബൗള്‍ട്ട് ബൗള്‍ഡാക്കി. 14-ാം ഓവറില്‍ അശ്വിന്‍ ദീപക് ഹൂഡയെയും(2), മേയേഴ്‌സിനെയും പുറത്താക്കിയത് ലക്‌നൗവിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. ഹൂഡ ഹെറ്റ്‌മേയര്‍ക്ക് ക്യാച്ച് നല്‍കിയപ്പോള്‍ മേയേഴ്‌സിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. 42 പന്തുകള്‍ നേരിട്ട മേയേഴ്‌സ് നാലുഫോറും മൂന്ന് സിക്‌സും പായിച്ചു. ഇതോടെ ലക്‌നൗ 104/4 എന്ന നിലയിലായി. തുടര്‍ന്ന് നിക്കോളാസ് പുരാനും (29 സ്റ്റോയ്‌നിസും (21) ആഞ്ഞടിക്കാന്‍ തുടങ്ങിയെങ്കിലും അവസാന ഓവറില്‍ സ്റ്റോയ്‌നിസും (21) ആഞ്ഞടിക്കാന്‍ തുടങ്ങിയെങ്കിലും അവസാന ഓവറില്‍ സ്റ്റോയ്‌നിസും പുരാനും യുദ്ധ്വീര്‍ സിംഗും (1) പുറത്തായി. സ്റ്റോയ്‌നിസിനെ സന്ദീപിന്റെ ബൗളിംഗില്‍ സഞ്ജു ക്യാച്ചെടുത്തപ്പോള്‍ മറ്റു രണ്ടുപേരെയും സഞ്ജു റണ്‍ഔട്ടാക്കുകയായിരുന്നു.