സണ്‍ റൈസേഴ്സ് ഹൈദരബാദിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്‌

ഹൈദരാബാദ്: സണ്‍ റൈസേഴ്സ് ഹൈദരബാദിനെ 14 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിന് 10 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.

മുംബൈ ഇന്ത്യന്‍സിനെതിരെ 193 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ഓവറില്‍ ബ്രൂക്കിന്റെ ഒരു ബൗണ്ടറി ഉള്‍പ്പെടെ 6 റണ്‍സ് ഇരുവരും ചേര്‍ന്ന് എടുത്തു. ഹാരി ബ്രൂക്ക് പറത്തിയ പന്ത് സൂര്യകുമാര്‍ യാദവിന്റെ കയ്യില്‍. ബ്രൂക്കിനെ 9 റണ്‍സിന് പുറത്താക്കി ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആദ്യ വിക്കറ്റെടുത്തു.

ഹാരി ബ്രൂക്കിന്റെ വിക്കറ്റ് നഷ്ടമായതോടെ മായങ്ക് അഗര്‍വാളും രാഹുല്‍ ത്രിപാഠിയും തമ്മിലുള്ള സ്ഥിരതയാര്‍ന്ന കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലക്ഷ്യമിട്ടത്. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന്റെ ഗംഭീര ബൗളിംഗില്‍ 7 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി പുറത്ത്. പന്ത് ബാറ്റിന്റെ അരികില്‍ തട്ടി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തുകയായിരുന്നു. അതിവേഗം രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി. മായങ്ക് അഗര്‍വാള്‍ 19 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചു. മായങ്ക് അഗര്‍വാളിന് പിന്തുണയുമായി എയ്ഡന്‍ മാര്‍ക്രമും കളം പിടിച്ചു. 22 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമിനെ കാമറൂണ്‍ ഗ്രീന്‍ പുറത്താക്കി വീര്യം കാട്ടി. ഇതോടെ സണ്‍റൈസേഴ്സിന് മൂന്നാം വിക്കറ്റും നഷ്ടമായി. കാമറൂണ്‍ ഗ്രീനിന് ശേഷം, പിയൂഷ് ചാവ്‌ലയുടെ പന്തില്‍ അഭിഷേക് ശര്‍മ്മ ഒരു റണ്‍സെടുത്ത് പുറത്തായി. ചൗളയുടെ ഗൂഗ്ലി മികവില്‍ സണ്‍റൈസേഴ്സിന് നാലാം വിക്കറ്റും നഷ്ടമായി.

അതേസമയം മായങ്ക് അഗര്‍വാള്‍ പുറത്താകാതെ ക്രീസില്‍ നിലയുറപ്പിച്ച് സണ്‍ റൈസേഴ്സിന് കരുത്തേകി. 16 പന്തില്‍ 36 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ പീയൂഷ് ചൗളയുടെ പന്തില്‍ പുറത്ത്. രണ്ട് ബൗണ്ടറികളും ഒരു സിക്‌സും പറത്തിയതിന് ശേഷം ഹെന്റിച്ച് അടിച്ച പന്ത് ഡേവിഡിന്റെ കൈയ്യിലെത്തുകയായിരുന്നു. അര്‍ധ സെഞ്ച്വറി തികയ്ക്കാതെ 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ റിലേ മെറിഡിത്ത് മുംബൈ ഇന്ത്യന്‍സിന് ഏറ്റവും വലിയ മുന്നേറ്റം സമ്മാനിച്ചു. പന്ത് ബൗണ്ടറി കടത്താനുള്ള അഗര്‍വാളിന്റെ ശ്രമം ഡേവിഡ് പരാജയപ്പെടുത്തി. 193 റണ്‍സ് പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മാര്‍ക്കോ ജാന്‍സെന്‍ പ്രതീക്ഷയേകി. എന്നാല്‍ റിലേ മെറിഡിത്ത് മാര്‍ക്കോയെ 13 റണ്‍സിന് പുറത്താക്കുകയായിരുന്നു. വിജയിക്കാന്‍ പതിനാല്‍ റണ്‍സ് മാത്രമിരിക്കെ അബ്ദുല്‍ സമദും ഭൂവനേശ്വറും പുറത്തായതോടെ മുംബൈ വിജയമുറപ്പിച്ചു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, റിലേ മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.