പത്ത് സിനിമകളില്‍ നിന്നും ലഭിക്കുന്ന ഒരു കോടി വാദ്യ കലാകാരന്മാര്‍ക്ക് തന്റെ മോളുടെ പേരില്‍ നല്‍കുമെന്ന് സുരേഷ് ഗോപി

വാദ്യ കലാകാരന്മാര്‍ക്ക് സംഘടന രൂപീകരിക്കാന്‍ തന്റെ മകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റിയില്‍ നിന്നും 10 ലക്ഷം രൂപ അനുവദിക്കുന്നുവെന്നും, പത്ത് സിനിമകളില്‍ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്ക്ക് നല്‍കുമെന്നും പ്രഖ്യാപിച്ച് മലയാളികളുടെ പ്രിയനടന്‍ സുരേഷ് ഗോപി. തൃശൂരില്‍ വാദ്യകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ വച്ചായിരുന്നു അദ്ദേഹം ഇത് അറിയിച്ചത്.

താരത്തിന്റെ വാക്കുകള്‍:

‘കൊറോണ സമയത്ത് പലരുടെയും അന്നം മുട്ടി പോയിരുന്നു. ആ സമയം ഒരുപാട് ജനങ്ങളെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്. സിഎസ്ആര്‍ ഫണ്ട് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. പലരും ഹൃദയം കൊണ്ട് സഹായിക്കാന്‍ രംഗത്തു വന്നു. തൃശൂര്‍ പൂരം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഭാരതീയര്‍ മാത്രമല്ല, പാശ്ചാത്ത്യരും പൂരം ഇഷ്ടപ്പെടുന്നു. അതിന് മേളക്കൊഴുപ്പ് നല്‍കുന്ന ഒരു പൗഢിയുണ്ട്. അത് നല്‍കുന്ന വാദ്യകലാകാരന്മാരെ ശ്രദ്ധിക്കാന്‍ ഇവിടെ ആരും ഇല്ല. നമുക്ക് ആവേശം നല്‍ക്കുന്ന അവര്‍ക്ക് ശ്രവണം നഷ്ടപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ക്ക് നാം കൈത്താങ്ങ് ആകണം. മിമിക്രി കലാകാരന്മാരോടും വാദ്യ മേളക്കാരോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ വിദേശത്ത് നടത്തുന്ന പരിപാടികളില്‍ ലഭിക്കുന്ന തുകയില്‍ നിന്നും ഒരു വിഹിതം വാദ്യ കലാകാരന്മാര്‍ക്ക് നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പണ്ട് അമ്മയില്‍ നിന്നും ഇങ്ങനെ കൊടുക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ ഒരുപാട് കഷ്ടത ഞാന്‍ അനുഭവിച്ചിട്ടുള്ളതാണ്. അവസാനം കടം മേടിച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. അത് എനിക്കൊരു പാഠമാണ്. എന്തായാലും ഇത്തരത്തില്‍ ‘മാ’യില്‍ നിന്ന് ഒരു കോടിയോളം രൂപ വാദ്യ കലാകാരമാര്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതിന് ഞാന്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. ലക്ഷ്മി ചാരിറ്റിയല്‍ നിന്നും ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ നിന്നും പത്ത് ലക്ഷം മാറ്റി വെച്ചുകൊണ്ട് വാദ്യകലാകാരന്മാര്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുകയാണ്. പത്തു ലക്ഷം വെച്ച് പത്ത് സിനിമയില്‍ നിന്ന് ലഭിക്കുന്ന ഒരു കോടി രൂപ കലാകാരന്മാര്‍ക്ക് എന്റെ മോളുടെ പേരില്‍ നല്‍കും. ഇത് തൃശൂര്‍കാരുടെ ഉത്തരവാദിത്വമാണ്.’