ഗുജറാത്ത് ടൈറ്റാന്‍സിന് ജയം

മൊഹാലി: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റാന്‍സ് വിജയവഴിയില്‍. ആദ്യം ബാറ്റ്‌ചെയ്ത പഞ്ചാബ് 153/8 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ആറുവിക്കറ്റുകളും ഒരുപന്തും ബാക്കിനില്‍ക്കേ ഗുജറാത്ത് ലക്ഷ്യത്തിലെത്തുകയായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി പൊരുതിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് (49 പന്തില്‍ 67)ടൈറ്റാന്‍സിന്റെ ചേസിംഗിന് കരുത്തേകിയത് . വൃദ്ധിമാന്‍ സാഹ (30), സായ് സുദര്‍ശന്‍(18), ഡേവിഡ് മില്ലര്‍ (17) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ പഞ്ചാബ് ബൗളര്‍ സാം കറന്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കി ചേസിംഗ് ടൈറ്റാക്കിയെങ്കിലും അഞ്ചാം പന്തിലെ ബൗണ്ടറിയിലൂടെ രാഹുല്‍ തേവാത്തിയ വിജയം നേടിയെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. രണ്ടാം പന്തില്‍ത്തന്നെ മുഹമ്മദ് ഷമി പ്രഭ്‌സിമ്രാന്‍ സിംഗിനെ (0)റാഷിദ് ഖാന്റെ കയ്യിലെത്തിച്ചു.നാലാം ഓവറില്‍ ജോഷ് ലിറ്റില്‍ ധവാനെയും (8) മടക്കി അയച്ചു.ഫസ്റ്റ് ഡൗണായി ഇറങ്ങിയ മാത്യു ഷോര്‍ട്ടിന്റെ ഷോട്ടുകള്‍ പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഏഴാം ഓവറില്‍ ഷോര്‍ട്ടിനെ റാഷിദ് ക്‌ളീന്‍ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 55/3 എന്ന നിലയിലായി.

തുടര്‍ന്ന് ഭനുക രജപക്‌സ (20),ജിതേഷ് ശര്‍മ്മ(25) എന്നിവര്‍ ക്ഷമയോടെ ക്രീസില്‍ ചെലവിട്ട് പതിയെ മുന്നോട്ടുനീങ്ങുകയായിരുന്നു. 13-ാം ഓവറില്‍ ടീം സ്‌കോര്‍ 92ലെത്തിയപ്പോളാണ് ജിതേഷിനെ റിവ്യൂവിലൂടെ മോഹിത് ശര്‍മ്മ മടക്കിയത്.തുടര്‍ന്ന് സാം കറന്‍(22),ഷാറൂഖ് ഖാന്‍(22) എന്നിവര്‍ ചേര്‍ന്ന് 153ലെത്തിച്ചു. ഗുജറാത്ത് ടൈറ്റാന്‍സിന് വേണ്ടി മോഹിത് ശര്‍മ്മ നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,അല്‍സാരി ജോസഫ് എന്നിവര്‍ ഓരോവിക്കറ്റ് വീതം സ്വന്തമാക്കി.