കശ്മീര്‍-കന്യാകുമാരി പുതിയ പാത; അടുത്ത വര്‍ഷത്തോടെയെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേയ്ക്കുള്ള പുതിയ ഹൈവേ അടുത്ത വര്‍ഷത്തോടെ ഉപയോഗിക്കാനാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

‘കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പാത സ്വപ്നമായിരുന്നു. റോഹ്താംഗ് മുതല്‍ ലഡാക്ക് വരെ നാല് തുരങ്കങ്ങള്‍ നിര്‍മ്മിക്കും. ലേയില്‍ നിന്ന് കര്‍ഗിലിലെത്തി സോജില, ഇസഡ് മോര്‍ തുരങ്കങ്ങളില്‍ ചേരും. പുതിയ പാത വന്നാല്‍ ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള ദൂരം 1,312 കിലോമീറ്റര്‍ കുറയും. 2024ന്റെ തുടക്കത്തോടെ ഈ സ്വപ്നം സാക്ഷാത്കരിക്കും’- ഗഡ്കരി വ്യക്തമാക്കി.

കാശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ സമീപകാലത്ത് നിര്‍മിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ പാതയായിരിക്കും. സോജില ടണല്‍ കാശ്മീരിനെ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. സമുദ്രനിരപ്പില്‍ നിന്ന് 11,000അടിയിലധികം ഉയരത്തില്‍ നിര്‍മ്മിക്കുന്ന 13കിലോമീറ്റര്‍ നീളമുള്ളതാണ് ഈ ടണല്‍.